query_builder Mon Nov 30 2020 10:34 AM
visibility 194
നിലമ്പൂർ :ലോക്ക്ഡൗണ്‍ കാലത്ത് ന്യൂസ് പേപ്പറുകള്‍ കൊണ്ട് വിവിധതരം കരകൗശല വസ്തുകള്‍ നിര്‍മിച്ച് താരമാകുകയാണ് എടക്കര വെള്ളാരംകുന്ന് പൂച്ചേങ്ങൽ വീട്ടില്‍ കുഞ്ഞിമ്മ.വയസ് 65 പിന്നിട്ടെങ്കിലും ഇവരുടെ കരവിരുതിന് പ്രായത്തിന്റെ അവശത ദൃശ്യമല്ല.
പാഴായപേപ്പറുകളിൽ ആദ്യം പിറവി കൊണ്ടത് പാവക്കുട്ടിയെന്ന് ഉമ്മ ഓർത്തെടുത്തു. പേരക്കുട്ടികളും മരുമകളും തുണയായതോടെ വലിയ പുസ്തകപ്പെട്ടി, കിളിക്കൂട്, ജഗ്, കപ്പ്, ചെടിച്ചട്ടികൾ ഫ്ലവർ വേസ്, ഫ്ലാസ്ക്, തുടങ്ങി ഊഞ്ഞാലാടുന്ന പാവക്കുട്ടി വരെ നിരവധി വസ്തുക്കൾ രൂപം കൊണ്ടു.
30 വർഷം മുമ്പ് ഭർത്താവ് മുഹമ്മദാലിയുടെ വിയോഗം ജീവിതം ദുരിതമയമാക്കി.പിന്നീട് മനസിലെ നൊമ്പര തീയണക്കാൻ കടലാസുകഷണങ്ങൾ നിർമാണ വസ്തുവാക്കി പുത്തൻ വസ്തുക്കൾക്ക് രൂപം നൽകി. പറക്കമുറ്റാത്ത മക്കളുടെ ഭാവിക്കായുള്ള തത്രപ്പാച്ചിലിനിടയിൽ പതിയെ അതും നിലച്ചു.
കോവിഡ് കാലത്ത് പേരക്കുട്ടികളുടെ ആഗമനം കടലാസുകഷണങ്ങളെ വീണ്ടും കൈയ്യിലെടുക്കാൻ പ്രേരിപ്പിച്ചു. മരുമകൾ ഷബ്നഹസ്മി ഏറെ കരുതലോടെയും സ്നേഹത്തോടെയും പ്രോൽസാഹിപ്പിച്ചപ്പോൾ പാഴായ കടലാസിൽ പുതുപുത്തൻ വസ്തുക്കൾ പിറവിയെടുത്തു.പേപ്പർ, പശ, പെയിന്റ് തുടങ്ങി നിർമാണ വസ്തുക്കൾ ഷബ്നഹസ്മിയും പേരമകൻ മകൻ മിൻഹാജും എത്തിച്ചു നൽകും.
വാർദ്ധക്യ സഹജമായ അസുഖം വേട്ടയാടിയിട്ടും സ്ഥിരോൽത്സാഹത്തോടെയുള്ള ഇത്തരം നിർമാണ പ്രവൃത്തിയിൽ
ഏർപെടുന്നത് കൊണ്ട് ഉമ്മയുടെ അസുഖം നന്നെ കുറത്തെന്നും കുടുംബത്തിൽ എപ്പോഴും സന്തോഷമാണെന്നും മരുമകൾ ഷബ്നഹസ്മി പറഞ്ഞു.
കഴിഞ്ഞ പ്രളയ കാലത്ത് ആകെ ഉണ്ടായിരുന്ന വീട് നിലം പൊത്തി. വാടക വീട്ടിലാണിപ്പോൾ താമസം. മോൻ നൗഷാദിന്റെ കരുതലും സ്നേഹവും ആവോളമുണ്ടെന്നും ഉമ്മ പറയുന്നു. ഇത്ര നാളും ഉണ്ടാക്കിയ വസ്തുക്കൾ പലർക്കും സമ്മാനമായാണ് നൽകിയത്.കോവിഡ് കാലത്തെ ദുരിതം എല്ലാവരിലും എന്ന പോലെ തങ്ങളെയും ബാധിച്ചു. വീട്ടിൽ നിർമിച്ചു വച്ച അവശേഷിക്കുന്ന കരകൗശല വസ്തുക്കൾ ആവശ്യക്കാർക്ക് കുറഞ്ഞ നൽകാനാണ് തീരുമാനമെന്നും അത് വഴി ലഭിക്കുന്ന ചെറിയ വരുമാനം പേരക്കുട്ടിയുടെ പഠനാവശ്യങ്ങൾക്കെങ്കിലും ഉപകരിക്കാലോ എന്നാണ് ഇപ്പോഴത്തെ തന്റെ ചിന്ത യെന്നുമിവർ പറയുന്നു.