query_builder Tue Dec 1 2020 7:24 AM
visibility 864
സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ അതൃപ്തി അറിയിച്ച് ധനമന്ത്രി തോമസ് ഐസക്.
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ വിവാദം ചർച്ച ചെയ്യാൻ ചേർന്ന് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ അതൃപ്തി അറിയിച്ച് ധനമന്ത്രി തോമസ് ഐസക്. വിജിലൻസ് റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ല, റെയ്ഡ് വകുപ്പുമന്ത്രി അറിയണമായിരുന്നുവെന്നും അദ്ദേഹം യോഗത്തിൽ ആവർത്തിച്ചു.
നവംബർ പത്തിനാണ് വിജിലൻസ് ഡയറക്ടർ ഈ റെയ്ഡിനുള്ള ഉത്തരവിൽ ഒപ്പുവെയ്ക്കുന്നത്. അതിനുശേഷം ഇത്രയും ദിവസം കഴിഞ്ഞിട്ടും ഇക്കാര്യം തന്നെ ആരും അറിയിച്ചില്ലെന്നും പരാതിരൂപേണെ തോമസ് ഐസക് ഉന്നയിച്ചതായാണ് ലഭിക്കുന്ന വിവരം.
കെ.എസ്.എഫ്.ഇ ശാഖകളിൽ വിജിലൻസ് നടത്തിയ റെയ്ഡ് ചട്ടപ്രകാരമായിരുന്നില്ലെന്ന് കഴിഞ്ഞദിവസം തോമസ് ഐസക് പ്രതികരിച്ചിരുന്നു. സർക്കാർ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാനേ വിജിലൻസ് റെയ്ഡ് ഉപകരിക്കൂ, ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധനയാവാം. അതിന് കെ.എസ്.എഫ്.ഇ. മാനേജ്മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധന നടത്തേണ്ടതെന്നും അറിയിക്കണം. അല്ലാതെ ശാഖകളിൽ കൂട്ടത്തോടെ മിന്നൽപ്പരിശോധന നടത്തേണ്ട കാര്യമില്ല. വിജിലൻസ് അന്വേഷണത്തിന് ആരും എതിരല്ല. എതിരാളികൾക്ക് താറടിക്കാൻ അവസരം ഉണ്ടാക്കികൊടുക്കരുത്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല. വിജിലൻസ് ഭാഗത്തുനിന്നുള്ള വീഴ്ച സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയിൽ അസ്വാഭാവികതയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെയാണ് തിരഞ്ഞെടുത്ത 40 ശാഖകളിൽ പരിശോധന നടത്തിയത്, വിജിലൻസിന് അവരുടേതായ പരിശോധനാ രീതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലൻസ് പരിശോധനാ രീതികളെ കുറിച്ച് വിശദമായി പ്രതിപാദിച്ചുകൊണ്ടായിരുന്നു മിന്നൽ പരിശോധനയെ മുഖ്യമന്ത്രി ന്യായീകരിച്ചത്.