query_builder Sat Dec 5 2020 3:24 AM
visibility 355
പെരുമഴയിൽ കൊലപാതകം. അയൽവാസികൾ പോലും അറിയുന്നത് പോലീസ് വീട്ടിൽ എത്തുമ്പോൾ. നാടിനെ നടുക്കി ഈ കൊലപാതകം
കുറ്റിച്ചൽ : സ്വതവേ മിതഭാഷി. പക്ഷേ കണിശക്കാരനും. ടാപ്പിംഗ് തൊഴിലാളിയായ ഗോപാലൻ നല്ലൊരു കഠിനാദ്ധ്വാനി കൂടിയാണ്. എന്നാൽ ഇത്തരമൊരു കൊലപാതകം നടത്താനുള്ള തന്റേടം ഗോപാലന് ഉണ്ടാകുമെന്ന് നാട്ടുകാർ ലവശേഷം പോലും കരുതിയിരുന്നില്ല. നാടും നാട്ടാരും നടുങ്ങിയിരിക്കുകയാണ് ഈ കൊലപാതകത്തിൽ.കുറ്റിച്ചൽ എരുമക്കുഴി അജിത് ഭവനിൽ എൽ. ഗോപാലനാണ് ഭാര്യ
പത്മാക്ഷി (52)യെ പട്ടാപ്പകൽ കഴുത്തിന് വെട്ടികൊന്നതും അത് നാടിന്റെ നൊമ്പരമായി മാറിയതും. ബുറേവി കൊടുങ്കാറ്റിന്റെ ഭീതിയിൽ എരുമക്കുഴി എന്ന മലയോരഗ്രാമം കഴിയവെയാണ് പെരുമഴ പെയ്തത്. അയൽക്കാരെല്ലാം വീടിനകത്ത് കഴിയുമ്പോഴാണ് ഗോപാലൻ ഈ കൊല ചെയ്തത്. മകൻ അജിത് ഒരാവശ്യത്തിന് പുറത്തുപോയ സമയത്താണ് ഏതാണ്ട് ഉച്ച 1.30 മണിക്ക് അടുക്കളയിൽ പണി ചെയ്യുകയായിരുന്ന പത്മാക്ഷിയെ കഴുത്തിന് വെട്ടിയിട്ടത്. മൂന്ന് വെട്ടുകൾ ഉള്ളതായി പോലീസ് പറഞ്ഞു. തുടർന്ന് ഒരു സംശയവും
തോന്നിക്കാത്ത രീതിയിൽ ഗോപാലൻ തൻ്റെ ബൈക്കിൽ കയറി കാട്ടാക്കട സിഐ ഓഫീസിൽ കീഴടങ്ങി, വിവരം പറഞ്ഞു. ഇതിനിടെ രക്തം പുരണ്ട വസ്ത്രവുമായി പോകുന്നത് കണ്ട അയൽക്കാർ വിവരം മകനെ അറിയിച്ചു. മകൻ എത്തുമ്പോൾ പോലീസും എത്തി. പോലീസ് എത്തുമ്പോഴാണ് അയൽക്കാർ പോലും കൊലപാതകവിവരം അറിയുന്നത്. ഇവരുടെ വീടിനെ സംബന്ധിച്ച് നാട്ടുകാർക്ക് നല്ല അഭിപ്രായമാണ്. ആരോടും അധികം സംസാരിക്കാറില്ലാത്ത ഗോപാലൻ നാട്ടിൽ പ്രശ്‌നക്കാരനേ അല്ല. കൊല്ലപ്പെട്ട് പത്മാക്ഷിയാകട്ടെ എപ്പോഴും സന്തോഷവതിയായി മാത്രമേ കാണാറുള്ളു എന്ന് അയൽവാസികൾ പറഞ്ഞു. തൊഴിലുറപ്പ് പണിക്ക് പോകുമ്പോൾ ഇവർ മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന തരത്തിലേ പെരുമാറു എന്നും തൊഴിലാളികൾ പറഞ്ഞു. അതാണ് ഇവർക്ക് വേദന നൽകുന്നതും. എന്നാൽ ഗോപാലൻ സംശയരോഗിയാണെന്ന് പോലീസ് പറയുന്നു. ഇത് മൊഴിയിൽ സമ്മതിച്ചിട്ടുമുണ്ട്. ഇത് കാരണം ഇവർ തമ്മിൽ മാനസികമായി അകന്നു കഴിയുകയാണെന്നും പോലീസ് വ്യക്തമാക്കുന്നു. കരുതികൂട്ടി തന്നെ ഈ കൊല നടത്തിയെന്നും പോലീസ് പറയുന്നു. പോലീസ് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ഫോറൻസിക് വിദഗ്ദർ സ്ഥലത്തെത്തി റിപ്പോർട്ട് തയ്യാറാക്കി. പോസ്റ്റ്മാർട്ടം നടത്താനായി മെഡിക്കൽ കോളേജിലേയ്ക്കായി കൊണ്ടുപോയി.