query_builder Wed Dec 2 2020 11:53 PM
visibility 213

കണ്ണൂർ:തലശേരിയില്‍ നഗരമധ്യത്തില്‍ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം കവര്‍ന്ന കേസില്‍ പ്രധാന പ്രതി പിടിയില്‍. വാരം സ്വദേശി അഫ്‌സലിനെ (27) നെയാണ് തലശേരി പോലിസ് ആസൂത്രിത നീക്കത്തിലൂടെ വലയിലാക്കിയത്. കഴിഞ്ഞ രണ്ടാഴ്ചയായി പല ജില്ലകളിലൂടെയും കറങ്ങി നടന്ന ഇയാളെ മൊബൈല്‍ ടവര്‍ കേന്ദ്രീച്ച് പിന്തുടര്‍ന്ന പോലിസ് സംഘം വയനാട്ടില്‍ നിന്ന് പുലര്‍ച്ചെയോടെ പിടികൂടുകയായിരുന്നു. കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ഇയാളെ തലശേരി സ്റ്റേഷനിലെത്തിച്ചു. ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്‍, സി.ഐ കെ.സനല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ മാസം 16നാണ് കവര്‍ച്ച നടന്നത്. പഴയ ബസ്സ്റ്റാന്‍ഡിലെ സഹകരണ ബാങ്കില്‍ പണയം വച്ചിരുന്ന സ്വര്‍ണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ എട്ട് ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്. സ്വര്‍ണമെടുക്കാനായി സംഭവത്തിലെ പരാതിക്കാരനായ ധര്‍മ്മടം സ്വദേശി റഹീസും തോട്ടുമ്മല്‍ സ്വദേശി മുഹമ്മദലിയും കണ്ണൂര്‍ സ്വദേശി നൂറു തങ്ങളും തലശേരിയിലെത്തിയത്. ചക്കരക്കല്ലിലെ ജ്വല്ലറിയില്‍ നിന്നാണ് പണയാഭരണമെടുക്കാനുള്ള തുക ഇവര്‍ക്ക് നല്‍കിയത്. ജ്വല്ലറി ജീവനക്കാരനും ഇവരോടൊപ്പുണ്ടായിരുന്നു. മുഹമ്മദലിയേയും ജ്വല്ലറി ജീവനക്കാരനെയും കാറിലിരുത്തിയ ശേഷം റഹീസും നൂറു തങ്ങളും ഒന്നാം നിലയിലുള്ള ബാങ്കിലേക്ക് സ്റ്റെപ്പ് കയറവെ നൂറു തങ്ങളും മറ്റ് രണ്ടുപേരും ചേര്‍ന്ന് റഹീസിന്റെ മുഖത്ത് മുളകുപൊടി വിതറി പണം കവര്‍ന്നുവെന്നാണ് പരാതി. പണം കവര്‍ന്ന സംഘത്തിലെ പച്ച ഷര്‍ട്ടിട്ടയാള്‍ പോസ്റ്റ് ഓഫിസ് റോഡിലൂടെ പണകെട്ടും കൈയില്‍ പിടിച്ച് വേഗത്തില്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.