query_builder Sat Dec 5 2020 2:29 PM
visibility 174
സുൽത്താൻ ബത്തേരി: കേന്ദ്രസർക്കാർ നടപ്പാക്കുന്ന ഓരോ നിയമങ്ങളും വർഗ്ഗീയ വൽക്കരണമാണന്ന് സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ. സുൽത്താൻ ബത്തേരി സ്വതന്ത്രമൈതാനിയിൽ നടന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമുക്കുള്ള സംസ്‌കാരം തകർത്ത് ജാതിയമായും മതപരമായും ഭിന്നിപ്പിക്കുന്ന നിയമങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇത് ന്യൂനപക്ഷങ്ങൾക്കും പിന്നോക്കവിഭാഗങ്ങൾക്കും എതിരാണ്. കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾ അംബാനിപോലുള്ള കോർപ്പറേറ്റുകൾക്ക് കാർഷിക മേഖലയെ ഏൽപ്പിച്ചുകൊടുക്കാനുള്ളതാണന്നും അദ്ദേഹം ആരോപിച്ചു. ഈ നിയമം വായനാടുപോലുള്ള കാർഷിക ജില്ലകളെ പ്രതികൂലമായി ബാധിക്കും. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ദുർബലമായികൊണ്ടിരിക്കുകയാണ്. രൂക്ഷമായ വിലക്കയറ്റവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. അന്വേഷണ ഏജൻസികളെ കൊണ്ട് ബിജെപിയിതര സംസ്ഥാന സർക്കാറുകൾക്കെതിരെ നീങ്ങുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇത്തരത്തിൽ ഭയപ്പെടുത്തി കോൺഗ്രസിനെ ബിജെപിയാക്കുകയാണ് കേന്ദ്രസർക്കാർചെയ്യുന്നതെന്നും കോൺഗ്രസിന്റെ ദേശിയ നേതൃത്വം ദുർബലമാണന്നും അദ്ദേഹം ആരോപിച്ചു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്തി മാത്രമേ കേന്ദ്രസർക്കാറിനെതിരെ പോരാടാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലരവർഷക്കാലം ജനങ്ങൾക്കൊപ്പം നിന്ന സർക്കാറാണ് ഇടതുപക്ഷ സർക്കാറെന്നും പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 നടപ്പാക്കികഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കെ ജെ ദേവസ്യ അധ്യക്ഷനായാരുന്നു. സിപിഎം കേന്ദ്രകമ്മറ്റിയംഗം പി കെ ശ്രീമതി, പി ഗഗാറിൻ, കെ ശശാങ്കൻ, സി കെ സഹദേവൻ, സുരേഷ് താളൂർ, ബേബി വർഗീസ് നഗരസഭ എൽഡിഎഫ് സ്ഥാനാർഥികളും പങ്കെടുത്തു.