query_builder Sat Dec 5 2020 3:19 PM
visibility 212
സുൽത്താൻ ബത്തേരി: വയനാട് ജില്ലയിൽ എന്നും വാർത്തകളിൽ ഇടംപിടിച്ച സ്ഥലമാണ് അമ്പലവയൽ. ആദ്യം ക്വാറിമേഖലയായിരുന്നു വിഷയമെങ്കിൽ പിന്നീടത് പൂപ്പൊലി കൊണ്ടും ടൂറിസം കോറിഡോറുമായി മാറി. ഇവിടെ ഇ്ത്തവണ ജില്ലാ പഞ്ചായത്തിലേക്ക് ത്രികോണ മത്സരമാണ് നടക്കുന്നത്. രാഷ്ട്രീയത്തിലെ അതികായൻമാരാണ് മൂന്നുമുന്നണിയിൽ നിന്നും ഇവിടെ മത്സരിക്കുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയ വാർത്തകളിലും അമ്പലവയൽ ശ്രദ്ധനേടി കഴിഞ്ഞു. എൽഡിഎഫിൽ നിന്നും സിപിഎം ജില്ലാ കമ്മറ്റിയംഗമായ സുരേഷ താളൂരാണ് മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. യുഡിഎഫിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവും കെപിസിസി മെമ്പറുമായ കെ കെ വിശനാഥനും, ബിജെപി ജി്ല്ലാകമ്മറ്റിയംഗവുമായ കെ വേണുവുമാണ് ത്രികോണ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഒരു മുന്നണിയേയും അടുപ്പിച്ച് രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്ക് പറഞ്ഞുവിടാത്ത രാഷ്ട്രീയമാണ് അമ്പലവയിൽ ഡിവിഷന്റേത്. എന്നാൽ ഇത്തവണ അത് മാറ്റി വീണ്ടും വിജയം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുമുന്നണി സുരേഷ് താളൂരിനെ രംഗത്തിറക്കിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ കൈയ്യിൽ നിന്നും വഴുതിപ്പോയ വിജയം ഇ്ത്തവണ പിടിച്ചെടുക്കുക എന്ന ലക്ഷ്യവുമായാണ് കെ കെ വിശ്വനാഥനും ഗോദയിലിറങ്ങിയിരിക്കുന്നത്. അതേ സമയം മുൻതവണ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞില്ലങ്കിലും ഇത്തവണ അതിനുമാറ്റാൻ വരുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപിയുടെ കെ വേണുവും അ്ങ്കത്തട്ടിൽ പോരിനിറങ്ങിയിരിക്കുന്നത്.
രാഷ്ട്രീയ ചിത്രം
ഇതുവരെ ആരെയും തുടർച്ചയായി പിന്തുണക്കാത്ത ഡിവിഷൻ ഏതുമുന്നണിക്കൊപ്പം എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നെന്മേനി പഞ്ചായത്തിലെ അഞ്ച് വാർഡുകൾ, അമ്പലവയൽ പഞ്ചായത്തിലെ 13 വാർഡുകളും മൂന്ന് ബ്ലോക്ക് ഡിവിനുകളും ഉൾക്കൊള്ളുന്നതാണ് അമ്പലവയൽ ജില്ലാപഞ്ചായത്ത് ഡിവിഷൻ. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിനായിരുന്നു വിജയം. സിപിഎമ്മിലെ എൻ. പി കുഞ്ഞുമോളാണ് ഡിവിഷനിൽ നിന്നും വിജയിച്ചത്. 850 വോ്ട്ടിനായിരുന്നു വിജയം. കുഞ്ഞുമോൾക്ക് അന്ന് ലഭിച്ചത് 9437 വോട്ടും എതിർസ്ഥാനാർഥിയായിരുന്ന യുഡിഎഫിൽ നിന്നും മത്സരിച്ച കോണ്ഗ്രസ് സ്ഥാനാർഥി മേരിക്ക് ലഭിച്ചത് 8587 വോ്ട്ടുമാണ് ലഭിച്ചത്.ബിജെപിയുടെ സ്ഥാനാർഥിയായിരുന്ന സാവിത്രിക്ക് 2869 വോ്ട്ടും ലഭിച്ചു.
നിലവിലെ സ്ഥിതി നോക്കിയാൽ ഡിവിഷനിലെ ഭൂരാഭാഗം വാർഡുംവരുന്ന അമ്പലവയൽ പഞ്ചായത്ത് യുഡിഎഫാണ് കഴിഞ്ഞതവണ വിജയിച്ചത്. എന്നാൽ നെന്മേനി പഞ്ചയാത്ത് എൽഡിഎഫ് ഭരിച്ചു. മൂന്ന് ബ്ലോക്ക് ഡിവിഷനുകളിൽ അമ്പവയൽ, അമ്പുകു്ത്തി എന്നിവ ഇടതുപക്ഷത്തേക്ക് ചാഞ്ഞപ്പോൾ, കുമ്പളേരി മാത്രം യുഡിഎഫിനെ പിന്തുണച്ചു. 2010ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫാണ് ഡിവിഷനിൽ വിജയിച്ചത്.
ഡിവിഷനിൽ ഇത്തവണ മത്സരിക്കിനിറങ്ങിയ ഇടതുപക്ഷം സംസ്ഥാന സർക്കാരിന്റെ ഭരണനേ്ടവും ജില്ലാ പഞ്ചായത്തിന്റെ വികസന മുരടിപ്പും ഉയർത്തിക്കാട്ടിയാണ് വോട്ടർമാരെ സമീപിക്കുന്നത്. അതെസമയം ജില്ലാ പഞ്ചായത്തിന്റെ ഭരണനേട്ടവും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളും എടുത്തുകാട്ടിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. എൻ.ഡി.എയാണങ്കിൽ മോദി സർക്കാർ കർഷകർക്ക് നൽകിയ സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഊന്നൽ നൽകുന്നത് കാർഷിക മേഖലയ്ക്ക്
സുരേഷ് താളൂർ, എൽഡിഎഫ്
അമ്പലവയൽ ഡിവിഷൻ പ്രധാനമായും കാർഷിക മേഖലയാണ്. അതിനാൽ തന്നെ കാർഷിക മേഖലക്ക് ഊന്നൽ നൽകിയുള്ള പദ്ധതികളാണ് ആവിഷ്‌ക്കരിക്കുക. കഴിഞ്ഞ അഞ്ച് വർഷം ജില്ലാ പഞ്ചായത്തിന്റെ അമരത്തിരുന്ന യു.ഡി.എഫ് കാര്യമായ വികസന പദ്ധതികൾ നടപ്പിൽ വരുത്തിയിട്ടില്ല. വയനാടിന്റെ പുരോഗതിക്കായി സംസ്ഥാന സർക്കാർ അനുവദിച്ച കോടിക്കണക്കിന് രൂപ ജനങ്ങൾക്ക് ഉപകാരപ്രദമാകു പദ്ധതികളൊന്നും നടപ്പിലാക്കാതെ പാഴാക്കി.
ക്വാറി തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും
കെ കെ വിശ്വനാഥൻ, യുഡിഎഫ്
അമ്പലവയൽ ഡിവിഷൻ മുഖ്യമായും കാർഷിക മേഖലയാണെങ്കിലും കരിങ്കൽ ക്വാറിയുമായി ബന്ധപ്പെട്ട് കഴിയുന്ന നിരവധി തൊഴിലാളി ജീവിതങ്ങൾ ഇവിടെയുണ്ട്. ക്വാറികളെല്ലാം അടച്ചു പൂട്ടിയതോടെ തൊഴിലാളികൾ പട്ടിണിയിലായി. ഇവരുടെ ജീവൽ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുക എന്നതിനാണ് യു.ഡി.എഫ് പ്രഥമ പരിഗണന നൽകുക. കഴിഞ്ഞ ഭരണ സമിതി നടപ്പിലാക്കിയ വകസനപ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കും. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കും.
കർഷകർക്ക് സഹായ ഹസ്തവുമായെത്തിയത് കേന്ദ്രസർക്കാർ
കെ വേണു, ബിജെപി
ഇരുമുന്നണികളും കർഷകർക്ക് വേണ്ടി ഒന്നും തന്നെ ചെയ്തില്ല. കേന്ദ്ര സർക്കാർ കർഷകരെ സഹായിക്കുന്ന പദ്ധതികൾ നടപ്പിലാക്കി. കർഷകരെ സഹായിക്കുന്നതിനായി അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നൽകിയാണ് സഹായഹസ്തം നീട്ടിയത്. സൗജന്യ റേഷൻ ഉൾപ്പെടെയുള്ളവ നൽകി. കേന്ദ്ര ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ പറ്റികൊണ്ട് ഇരുമുന്നണികളും ജനങ്ങളെ പറ്റിക്കുകയാണ് ചെയ്യുന്നത്. കർഷകർക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വികസന കാഴ്ചപ്പാടാണ് എൻ.ഡി.എക്കുള്ളത്.
സ്ഥാനാർത്ഥി പരിചയം
സുരേഷ് താളൂർ:- അമ്പലവയൽ ഡിവിഷൻ ഉൾപ്പെടുന്ന താളൂരിൽ താമസം. സി.പി.എമ്മിന്റെ ജനകീയനായ നേതാവ്. പാർട്ടി ജില്ലാ കമ്മറ്റി അംഗം. നെന്മേനി പഞ്ചായത്ത് മുൻ പ്രസിഡന്റ്, ബത്തേരി ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ്, സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിൽ സജീവ സാനിദ്ധ്യം.
കെ.കെ.വിശ്വനാഥൻ:-രാഷ്ട്രീയത്തിൽ വർഷങ്ങളുടെ പാരമ്പര്യം. പൂതാടി സ്വദേശി. ഡി.സി.സി ഭാരവാഹി, ഇപ്പോൾ കെ.പി.സി.സി മെമ്പർ, പൂതാടി സഹകരണ ബാങ്ക് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്ത് മെമ്പർ, പ്രസിഡന്റ് എന്നി സ്ഥാനങ്ങൾ വഹിച്ചു. 45 വർഷമായി പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നു.
കെ.വേണു:- അമ്പലവയൽ സ്വദേശി.ബി.ജെ.പി.ജില്ലാ കമ്മറ്റി അംഗം. പാരമ്പര്യമായി ബി.ജെ.പി കുടുംബം. പൊതുപ്രവർത്തന രംഗത്ത് സജീവസാനിദ്ധ്യം. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വാർഡിൽ നിന്നും ഇതിന് മുമ്പ് മൽസര രംഗത്ത് പരീക്ഷണം നടത്തുകയുണ്ടായി.