query_builder Mon Dec 7 2020 5:46 AM
visibility 169

കണ്ണൂർ:ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ ഇ.ഡി ജോസഫിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തു. സംഭവത്തെക്കുറിച്ച് സ്വമേധേയ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ പോലിസില്‍ നിന്നും സി.ഡബ്യൂ.സിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷന്‍ ഫുള്‍ ബെഞ്ച് കൂടി തുടര്‍നടപടി ആലോചിക്കുമെന്ന് ചെയര്‍മാന്‍ മനോജ് കുമാര്‍ അറിയിച്ചു. ജോസഫിനെ സി.ഡബ്ല്യു.സി ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കാന്‍ സര്‍ക്കാരിനോട് ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്യും. അതേസമയം, നാളെ പെണ്‍കുട്ടിയുടെ മൊഴി തലശേരി പോലിസ് രേഖപ്പെടുത്തും. ജോസഫിനെതിരെ തലശേരി പോലിസ് കഴിഞ്ഞ ദിവസം പോക്‌സോ ചുമത്തിയിരുന്നു. പോക്‌സോ കേസിലെ ഇരയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോള്‍ ഇ ഡി ജോസഫ് മോശമായി സംസാരിച്ചു എന്നാണ് കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ജോസഫിനെതിരെ തലശേരി പോലിസ് കേസെടുത്തത്. കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ പരിഗണിക്കുകയും പ്രശ്‌നപരിഹാരം നിര്‍ദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമ സമിതി. ഒക്ടോബര്‍ 21ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിക്ക് മുമ്പാകെ കൗണ്‍സിംഗിന് ഹാജരായപ്പോള്‍ തന്നോട് ഇ.ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്‌ട്രേറ്റിനോട് 17 വയസ്സുകാരിയായ പെണ്‍കുട്ടി രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കണ്ണൂര്‍ കുടിയാന്‍മല പോലിസ് സ്റ്റേഷന്‍ പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ കൗണ്‍സിലിംഗിനായാണ് ഈ പെണ്‍കുട്ടി എത്തിയത്. എന്നാല്‍ താന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇ.ഡി ജോസഫ് വിശദീകരിക്കുന്നത്.